ഗ്ലാസ്ഗോ: സ്കോട്ട്ലൻഡിലെ കെയർ ഹോം മാനേജരായിരിക്കെ സഹപ്രവർത്തകരായ യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും, വിചാരണ ഭയന്ന് ഇന്ത്യയിലേക്ക് കടക്കുകയും ചെയ്ത നൈജിൽ പോളിന് (47) ജയിൽ ശിക്ഷ. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജനായ നൈജിലിനെ ഏഴ് വർഷവും ഒൻപത് മാസവും തടവിനാണ് ഗ്ലാസ്ഗോ ഹൈക്കോടതി ശിക്ഷിച്ചത്.
ജയിൽ ശിക്ഷയ്ക്ക് ശേഷം രണ്ട് വർഷക്കാലം ഇയാൾ കർശന നിരീക്ഷണത്തിലായിരിക്കും. കൂടാതെ, ആജീവനാന്തം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും (Sex Offenders Register) ഇയാളുടെ പേരുണ്ടാകും.
സംഭവം ഇങ്ങനെ: 2018 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സ്കോട്ട്ലൻഡിലെ ഹാമിൽട്ടണിലുള്ള കെയർ ഹോമിൽ വെച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. സ്ഥാപനത്തിലെ മാനേജർ പദവി ദുരുപയോഗം ചെയ്ത് ഇയാൾ കീഴ്ജീവനക്കാരായ മൂന്ന് യുവതികളെയാണ് ചൂഷണം ചെയ്തത്. ഇതിൽ ഒരാളെ ബലാത്സംഗം ചെയ്യുകയും മറ്റ് രണ്ട് പേരെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.
ഒളിവുജീവിതവും നാടുകടത്തലും: 2019-ൽ ഇയാൾക്കെതിരായ വിചാരണ ആരംഭിക്കാനിരിക്കെയാണ് നൈജിൽ പോൾ യുകെയിൽ നിന്നും വിമാനം കയറി ഇന്ത്യയിലേക്ക് കടന്നത്. തുടർന്ന് ആറ് വർഷത്തോളം നിയമത്തിന്റെ പിടിയിൽപ്പെടാതെ കേരളത്തിൽ ഉൾപ്പെടെ ഒളിവിൽ കഴിയുകയായിരുന്നു. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ കഴിയുന്നതിനിടെയാണ് ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടുന്നത്.
തുടർന്ന് ഡൽഹി കോടതിയുടെ അനുമതിയോടെ ഈ വർഷം ഒക്ടോബറിലാണ് ഇയാളെ യുകെയിലേക്ക് നാടുകടത്തിയത്. ഗ്ലാസ്ഗോ ഹൈക്കോടതിയിൽ നടന്ന വിചാരണയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരായ പ്രതി കുറ്റങ്ങൾ സമ്മതിച്ചിരുന്നു.
കോടതിയുടെ നിരീക്ഷണം: കുറ്റസമ്മതം നടത്തിയെങ്കിലും, താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാനും ഇരകളെ പഴിചാരാനുമാണ് നൈജിൽ ശ്രമിച്ചതെന്ന് വിധി പ്രസ്താവിച്ച ലോർഡ് റെനൂച്ചി ചൂണ്ടിക്കാട്ടി. “നിങ്ങൾ ചെയ്തത് ആസൂത്രിതമായ കുറ്റകൃത്യമാണ്. ഇരകളായ സ്ത്രീകളുടെ നിസ്സഹായാവസ്ഥയെ നിങ്ങൾ മുതലെടുത്തു. സമൂഹത്തിന്, പ്രത്യേകിച്ച് സ്ത്രീകൾക്ക് നിങ്ങൾ ഒരു ഭീഷണിയാണ്,” എന്ന് വിധിന്യായത്തിൽ ജഡ്ജി രൂക്ഷമായി വിമർശിച്ചു.












