വാഷിംഗ്ടൺ ഡി.സി: വാഷിംഗ്ടൺ ഡി.സിയിൽ നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കി അമേരിക്ക. 19 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ നൽകുന്നതും കുടിയേറ്റം അനുവദിക്കുന്നതും പൂർണ്ണമായി നിർത്തിവെച്ചുകൊണ്ട് അമേരിക്കൻ ഭരണകൂടം ഉത്തരവിട്ടു.
അടുത്തിടെ നടന്ന വെടിവെപ്പിൽ അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലക്കാൻവാൾ എന്നയാൾ നാഷണൽ ഗാർഡ് അംഗങ്ങളെ ആക്രമിച്ച സംഭവമാണ് പെട്ടെന്നുള്ള ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഇതിനെത്തുടർന്ന് ദേശീയ സുരക്ഷ മുൻനിർത്തിയാണ് പ്രസിഡന്റ് പുതിയ ഉത്തരവ് (Proclamation 10998) പുറപ്പെടുവിച്ചത്. 2026 ജനുവരി 1 മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു.
ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനിമുതൽ ഇമിഗ്രന്റ് വിസകളോ നോൺ-ഇമിഗ്രന്റ് വിസകളോ (ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകൾ ഉൾപ്പെടെ) ലഭിക്കില്ല. നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടാണ് പുതിയ ‘ഫുൾ സസ്പെൻഷൻ’ പ്രഖ്യാപിച്ചിരിക്കുന്നത്.
വിലക്ക് ഏർപ്പെടുത്തിയ 19 രാജ്യങ്ങൾ ഇവയാണ്:
താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കും, പലസ്തീനിയൻ അതോറിറ്റിയുടെ യാത്രാ രേഖകൾ ഉള്ളവർക്കുമാണ് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്:
അഫ്ഗാനിസ്ഥാൻ (Afghanistan)
ബർമ്മ/മ്യാൻമർ (Burma/Myanmar)
ഇറാൻ (Iran)
സുഡാൻ (Sudan)
സിറിയ (Syria)
യെമൻ (Yemen)
സൊമാലിയ (Somalia)
ലിബിയ (Libya)
ഹെയ്തി (Haiti)
ചാഡ് (Chad)
കോംഗോ റിപ്പബ്ലിക് (Republic of the Congo)
ഇക്വറ്റോറിയൽ ഗിനിയ (Equatorial Guinea)
എറിത്രിയ (Eritrea)
ബുർക്കിന ഫാസോ (Burkina Faso)
ലാവോസ് (Laos)
മാലി (Mali)
നൈജർ (Niger)
സിയറ ലിയോൺ (Sierra Leone)
ദക്ഷിണ സുഡാൻ (South Sudan)
ഈ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ അപേക്ഷകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പരിഗണിക്കില്ലെന്നും, നിലവിൽ അമേരിക്കയിലുള്ള ഈ രാജ്യക്കാരുടെ രേഖകൾ കർശനമായി പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.












