മലയാള സിനിമയുടെ കീർത്തി ഒരിക്കൽ കൂടി ആഗോളതലത്തിൽ ഉയർത്തിക്കാട്ടി മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’. ലോസ് ആഞ്ചലസിലെ പ്രശസ്തമായ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ ചിത്രം പ്രദർശിപ്പിക്കും. 2026 ഫെബ്രുവരി 12-നാണ് പ്രദർശനം നടക്കുക.
അക്കാദമി മ്യൂസിയത്തിന്റെ ‘വെയർ ദ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ (Where the Forest Meets the Sea) എന്ന പ്രത്യേക ചലച്ചിത്ര പരമ്പരയുടെ ഭാഗമായാണ് ഭ്രമയുഗം പ്രദർശിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള നാടോടിക്കഥകളെയും മിത്തുകളെയും ആസ്പദമാക്കിയുള്ള സിനിമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ഭ്രമയുഗം എന്നത് മലയാള സിനിമയ്ക്ക് ഇരട്ടി മധുരമാകുന്നു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോക്ക് ഹൊറർ ചിത്രം, മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ വേറിട്ടൊരു അധ്യായമായിരുന്നു. കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ പ്രകടനം ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണിത്.
“താൻ കേട്ടുവളർന്ന കഥകളിൽ നിന്നും ഭയങ്ങളിൽ നിന്നുമാണ് ഭ്രമയുഗം പിറവിയെടുത്തതെന്നും, അത് ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ കടന്ന് സ്വീകരിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും” സംവിധായകൻ രാഹുൽ സദാശിവൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. മമ്മൂട്ടിയും ഈ വാർത്ത പങ്കുവെച്ചുകൊണ്ട് തങ്ങളുടെ ടീമിന് ഇതൊരു അഭിമാന നിമിഷമാണെന്ന് കുറിച്ചു.
ദി വിച്ച്, മിഡ്‌സോമർ, ദ വിക്കർ മാൻ തുടങ്ങിയ ലോകപ്രശസ്തമായ ഫോക്ക് ഹൊറർ ക്ലാസിക്കുകൾക്കൊപ്പമാണ് ഭ്രമയുഗവും പ്രദർശിപ്പിക്കപ്പെടുന്നത് എന്നത് ചിത്രത്തിന്റെ രാജ്യാന്തര നിലവാരത്തിനുള്ള അംഗീകാരമാണ്. 2024-ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.












