അയർലൻഡിലെ കൗണ്ടി മീത്തിൽ ബല്ലിവോർ ഗ്രാമത്തിലുണ്ടായ അക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് നാല്പതുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ ഏഴിന് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്.
ബല്ലിവോറിലെ ഒരു വസതിയിൽ സംഘർഷമുണ്ടായെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അൻ ഗാർഡ സിയോച്ചാന (An Garda Síochána) ഉൾപ്പെടെയുള്ള അടിയന്തര സേനാ വിഭാഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. അവിടെ ഇരുപതുകളിൽ പ്രായമുള്ള യുവാവിനെ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെ ആദ്യം മുള്ളിംഗർ ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിലേക്കും മാറ്റി.
സംഭവസ്ഥലം ഗാർഡ സംഘം ഉടൻ തന്നെ സീൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാല്പതുകാരനെ ക്രിമിനൽ ജസ്റ്റിസ് ആക്ട് 1984 ലെ സെക്ഷൻ നാല് പ്രകാരം ചോദ്യം ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തുകയായിരുന്നു. സെപ്റ്റംബർ ഒൻപതിന് ബുധനാഴ്ച പ്രതിയെ ട്രിം ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കി.
കേസിൽ ശാസ്ത്രീയമായ അന്വേഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗാർഡ ടെക്നിക്കൽ ബ്യൂറോയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് വിശദമായ ഫോറൻസിക് പരിശോധന നടത്തി. കേസിന്റെ മേൽനോട്ടത്തിനായി ഒരു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. ട്രിം ഗാർഡ സ്റ്റേഷനിൽ പ്രത്യേക ഇൻസിഡന്റ് റൂമും സജ്ജീകരിച്ചിട്ടുണ്ട്.
അറസ്റ്റും കുറ്റം ചുമത്തലും പൂർത്തിയായെങ്കിലും കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവദിവസം രാവിലെ കൃത്യസമയത്ത് സ്ഥലത്തുണ്ടായിരുന്നവർ എന്തെങ്കിലും വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ അത് കൈമാറണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു. കൂടാതെ അന്ന് രാവിലെ ആ ഭാഗത്തുകൂടി യാത്ര ചെയ്തവർ തങ്ങളുടെ വാഹനങ്ങളിലെ ഡാഷ് ക്യാമുകളിലോ വീടുകളിലെ സിസിടിവിയിലോ എന്തെങ്കിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ കൈമാറാൻ ആഗ്രഹിക്കുന്നവർ ട്രിം ഗാർഡ സ്റ്റേഷനുമായി 046 9486140 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ ആയ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.













