കോട്ടയം: വടക്കേ ഇന്ത്യയിൽ ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിൽ ആർഎസ്എസിനെയും കേന്ദ്ര ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പനയമ്പാല സെയ്ന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.
വിഎച്ച്പി, ബജ്റംഗ്‌ദൾ തുടങ്ങിയ ആർഎസ്എസ് പോഷക സംഘടനകൾ ക്രൈസ്തവരെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ വർധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ അതിക്രമങ്ങൾ പള്ളികൾക്ക് നേരെയും വ്യാപിക്കുകയാണ്. മതഭ്രാന്തന്മാരെ നിയന്ത്രിക്കേണ്ട ഭരണകൂടം മൗനം പാലിക്കുന്നത് അക്രമികൾക്കുള്ള മൗനാനുവാദമാണെന്നും, ഇത് അവരുടെ അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബാവാ കുറ്റപ്പെടുത്തി.
ബാവായുടെ പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ:
ചരിത്രപരമായ മറുപടി: വിദേശമതങ്ങൾ ഇന്ത്യ വിടണമെന്ന വാദം അറിവില്ലായ്മയാണ്. എഡി 52 മുതൽ ഇന്ത്യയിൽ ജീവിക്കുന്നവരാണ് ക്രൈസ്തവർ. ചരിത്രപരമായി നോക്കിയാൽ, ക്രിസ്തുവിനു മുൻപ് 2000 ബിസിയിൽ ഇറാനിൽ നിന്ന് കുടിയേറിയ ആര്യന്മാർ രൂപം നൽകിയതാണ് ഹിന്ദുമതം. 4000 ബിസിയിൽ എത്തിയ ദ്രാവിഡരും ഇവിടത്തുകാരല്ല. അതിനാൽ ഇന്ത്യ ആരുടേയും മാത്രം കുത്തകയല്ല.
ഇന്ത്യ ഫോർ ഹിന്ദൂസ്: അമേരിക്കയിൽ ട്രംപ് ‘അമേരിക്ക ഫോർ അമേരിക്കൻസ്’ എന്ന് പറയുന്നത് പോലെയുള്ള പ്രചാരണമാണ് ഇവിടെ നടക്കുന്നത്. എന്നാൽ ‘ഇന്ത്യ ഫോർ ഹിന്ദൂസ്’ എന്ന ആർഎസ്എസിന്റെ ആപ്തവാക്യം ഇന്ത്യയിൽ വിലപ്പോകില്ല.
രക്തസാക്ഷിത്വം:വിശ്വാസത്തിന് വേണ്ടി രക്തസാക്ഷികളാകാൻ ക്രൈസ്തവർക്ക് മടിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രസംഗത്തിന് പിന്നാലെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇത് നേരത്തെ നിശ്ചയിച്ചിരുന്ന സന്ദർശനം മാത്രമാണെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കിയത്.












