ഡബ്ലിനിലെ സിറ്റി വെസ്റ്റ് IPAS സെന്ററിന് (International Protection Accommodation Service Centre) സമീപം നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി തുടർച്ചയായ രണ്ടാം രാത്രിയിലും അക്രമസംഭവങ്ങൾ അരങ്ങേറി. ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഘർഷം
ബുധനാഴ്ച രാത്രി ഏകദേശം 7 മണിക്കും 8 മണിക്കും ഇടയിലാണ് പ്രതിഷേധക്കാർ വീണ്ടും ഒത്തുകൂടിയത്. ആദ്യരാത്രിയിലെ പോലെ കല്ലുകൾ, ഇഷ്ടികകൾ, കുപ്പികൾ, ഫ്ലെയറുകൾ, പടക്കങ്ങൾ എന്നിവ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞു. മണിക്കൂറുകളോളം നീണ്ട സംഘർഷത്തിനൊടുവിലാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
അക്രമത്തിൽ ഒരു ഉദ്യോഗസ്ഥന് കുപ്പിയേറ് കൊണ്ട് തലയ്ക്ക് പരിക്കേൽക്കുകയും മറ്റൊരാൾക്ക് കൈക്കും തോളിലുമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ രാത്രിയിലെ അക്രമത്തെത്തുടർന്ന് പ്രദേശത്ത് ഇരുമ്പ് വേലികൾ സ്ഥാപിച്ചിരുന്നു.
അക്രമത്തിൽ പങ്കെടുത്തവരിൽ അധികവും ചെറുപ്പക്കാരായ പുരുഷന്മാരും കൗമാരക്കാരുമാണെന്ന് ഐറിഷ് പോലീസ് (An Garda Síochána) അറിയിച്ചു.
തുടർച്ചയായ മൂന്നാം ദിവസത്തെ പ്രതിഷേധം
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലൈംഗികാതിക്രമ ശ്രമവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അഭയാർത്ഥി കേന്ദ്രത്തിന് സമീപം 10 വയസ്സുള്ള പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഈ സംഭവവുമായി ബന്ധപ്പെട്ട് 26 വയസ്സുള്ള ഒരു അഭയാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
സംഘടിതരായ ചില ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയ വഴി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതെന്ന് പോലീസ് അറിയിച്ചിരുന്നു.
അക്രമ സംഭവങ്ങളെ ഐറിഷ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ അപലപിച്ചിരുന്നു. രാജ്യത്ത് വർധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ വികാരത്തിന്റെ ഏറ്റവും പുതിയ പ്രകടനമായാണ് ഡബ്ലിനിലെ ഈ സംഭവം വിലയിരുത്തപ്പെടുന്നത്.












