ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളെയും പ്രായപൂർത്തിയാകാത്തവരെയും കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്നതായി ഗാർഡ മുന്നറിയിപ്പ് നൽകി. കൊവെക്‌സ്ഫോർഡിലെ ന്യൂ റോസിൽ നടന്ന കെന്നഡി സമ്മർ സ്കൂളിൽ ഓൺലൈൻ സുരക്ഷയെക്കുറിച്ചുള്ള റൗണ്ട് ടേബിൾ ചർച്ചയിൽ സംസാരിക്കവെ ഗാർഡ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡ്രൂ മക്ലിൻഡൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദുർബലരായ കൗമാരക്കാരെ ലക്ഷ്യമിട്ട് കുറ്റകൃത്യങ്ങളെ ആകർഷകമായ രീതിയിൽ അവതരിപ്പിച്ചാണ് ക്രിമിനൽ സംഘങ്ങൾ റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് പണവും തോക്കും നൽകി മറ്റ് രാജ്യങ്ങളിലേക്ക് അയച്ച് നിശ്ചിത വ്യക്തികളെ വെടിവെച്ചു കൊലപ്പെടുത്താനും ആ ദൃശ്യങ്ങൾ പകർത്താനും സംഘങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് മക്ലിൻഡൺ വിശദീകരിച്ചു.
ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിലെ ചാറ്റ് ഫീച്ചറുകൾ ദുരുപയോഗം ചെയ്ത് കുട്ടികളെ സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്ന അപകടകരമായ പ്രവണതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ദൃശ്യങ്ങൾ ഷെയർ ചെയ്യാൻ നിർബന്ധിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളും ഓൺലൈൻ കുറ്റവാളികളും ഇതിനെ ഒരു മത്സരമായാണ് കാണുന്നത്.
ഈ ഭീഷണികളെ പ്രതിരോധിക്കാൻ ഓൺലൈൻ ഗെയിമിങ് രംഗത്ത് കർശനമായ നിയമനിർമ്മാണവും ശക്തമായ ഇടപെടലുകളും ആവശ്യമാണെന്ന് മക്ലിൻഡൺ ഊന്നിപ്പറഞ്ഞു. പരമ്പരാഗത സമൂഹ മാധ്യമങ്ങൾ കർശന നിരീക്ഷണത്തിലാണെങ്കിലും ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും അധികാരികളുടെ കണ്ണുവെട്ടിച്ചാണ് പ്രവർത്തിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ പരമ്പരാഗത പ്രസാധകരെപ്പോലെ കണ്ട് ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













