ഡബ്ലിനിലെ ബ്ലാൻഞ്ചേഴ്സ്ടൗണിൽ നടത്തിയ രഹസ്യാന്വേഷണ പരിശോധനയിൽ 23 ലക്ഷത്തോളം യൂറോ വിലമതിക്കുന്ന ലഹരിമരുന്നുമായി രണ്ടുപേർ പിടിയിലായി. ഗാർഡ ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീം നടത്തിയ കേന്ദ്രീകൃത നീക്കത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ബ്ലാൻഞ്ചേഴ്സ്ടൗണിലെ ജനവാസമേഖലയിൽ സംശയാസ്പദമായ രീതിയിൽ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നത് നിരീക്ഷിച്ച ഓഫീസർമാർ സ്ഥലത്ത് ഇടപെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 18 ലക്ഷം യൂറോ വിലവരുന്ന ഏകദേശം 18 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. ഇതുകൂടാതെ സ്ഥലത്തുണ്ടായിരുന്ന ഒരു വാഹനത്തിൽ നടത്തിയ പരിശോധനയിൽ 4 ലക്ഷം യൂറോ വിലവരുന്ന 4 കിലോഗ്രാം കൊക്കെയ്ൻ കൂടി കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് 50-കളും 60-കളും പ്രായമുള്ള രണ്ട് പുരുഷന്മാരെയാണ് ഗാർഡ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ജസ്റ്റിസ് നിയമപ്രകാരം ഡബ്ലിൻ മെട്രോപൊളിറ്റൻ റീജിയണിലെ ഒരു ഗാർഡ സ്റ്റേഷനിൽ ഇവരെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തുവരികയാണ്.
തുടർന്ന് ഡബ്ലിൻ മെട്രോപൊളിറ്റൻ റീജിയണിന്റെ വിവിധ ഭാഗങ്ങളിൽ ഗാർഡ നടത്തിയ പരിശോധനകളിൽ കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെത്തി. 50,000 യൂറോ വിലമതിക്കുന്ന എം.ഡി.എം.എ ഗുളികകളും, കഞ്ചാവും ഈ റെയ്ഡുകളിൽ പിടിച്ചെടുത്തു.
ആകെ മൊത്തം 23,06,000 യൂറോ വിലമതിക്കുന്ന ലഹരിമരുന്നുകളാണ് ഈ ഓപ്പറേഷനിലൂടെ പിടികൂടിയിട്ടുള്ളത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി FSI-ലേക്ക് അയച്ചുനൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ഗാർഡ വക്താവ് അറിയിച്ചു.













