അയർലൻഡിനും ഇന്ത്യയ്ക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കാൻ കഴിയുമെന്ന് അയർലൻഡ് പബ്ലിക് എക്‌സ്‌പെൻഡിച്ചർ മന്ത്രി ജാക്ക് ചേംബേഴ്‌സ്. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം എയർ ഇന്ത്യ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി. നിലവിൽ ഡബ്ലിനിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളില്ല.
നേരിട്ടുള്ള വിമാന സർവീസ് വരുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അയർലൻഡിൽ താമസിക്കുന്ന ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഇന്ത്യാക്കാർക്ക് ഇത് ഗുണകരമാകുന്നതോടൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയൻ-ഇന്ത്യ വ്യാപാര കരാറിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ ഐറിഷ് മന്ത്രിയാണ് ജാക്ക് ചേംബേഴ്സ്. ന്യൂഡൽഹിയിൽ വെച്ച് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തി. ഐഡിഎ (IDA) അയർലൻഡ്, എന്റർപ്രൈസ് അയർലൻഡ് എന്നിവയുടെ പ്രതിനിധികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസമാണ് യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കിയത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ ഇതിനെ “എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്” എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അയർലൻഡും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 90% വർധിച്ച് 16 ബില്യൺ യൂറോയിൽ എത്തി. യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരത്തിന്റെ 10 ശതമാനത്തോളം വരുമിത്.
ഏവിയേഷൻ, ഫാർമ, ടെക്നോളജി തുടങ്ങിയ പ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളോട് സംസാരിക്കവേ, അയർലൻഡിലെ പഠന-തൊഴിൽ അവസരങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യൻ പൗരന്മാരെ അയർലൻഡ് എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി മറുപടി നൽകി. ഇത്തരം കുറ്റകൃത്യങ്ങളെ സർക്കാർ ശക്തമായി അപലപിക്കുന്നു. അക്രമികൾ അയർലൻഡിലെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും രാജ്യം സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവും മന്ത്രി സന്ദർശിക്കുന്നുണ്ട്. സ്ട്രൈപ്പ്, ഇൻഫോസിസ്, ബയോകോൺ തുടങ്ങിയ കമ്പനികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഹൈദരാബാദിലെ എന്റർപ്രൈസ് അയർലൻഡ് ക്ലയന്റ് കമ്പനികളിലെ സന്ദർശനത്തോടെ പര്യടനം അവസാനിക്കും.












