ഡബ്ലിൻ: അയർലൻഡിലെ പ്രവാസി സമൂഹം രാജ്യത്തെ സർക്കാരിന്റെ സാമൂഹ്യക്ഷേമ (സോഷ്യൽ വെൽഫെയർ) ആനുകൂല്യങ്ങളെ അമിതമായി ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന കുടിയേറ്റ വിരുദ്ധരുടെ വ്യാജപ്രചാരണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ് പ്രശസ്ത സാമ്പത്തിക-സാമൂഹിക ഗവേഷണ സ്ഥാപനമായ ഇ.എസ്.ആർ.ഐ (ESRI) യുടെ പുതിയ റിപ്പോർട്ട്. തദ്ദേശീയരായ ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ വിദേശത്തുനിന്ന് കുടിയേറിയവർ കൂടുതൽ സർക്കാർ ഫണ്ടുകൾ കൈപ്പറ്റുന്നില്ലെന്ന് പഠനത്തിലെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി പ്രവാസികൾ സോഷ്യൽ മീഡിയകളിലും മറ്റും നടക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് വിരുദ്ധമായി, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഭാരമാകുന്നതിനു പകരം നികുതി വരുമാനം വർദ്ധിപ്പിക്കുകയും തൊഴിൽ വിപണിയെ ശക്തമായി താങ്ങി നിർത്തുകയുമാണ് ഭൂരിഭാഗം പ്രവാസികളും ചെയ്യുന്നത്. ഐറിഷ് വംശജരെക്കാൾ വിദ്യാഭ്യാസ കാര്യത്തിലും പ്രവാസികൾ വളരെ മുന്നിലാണ്. അയർലൻഡിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള വിദേശികളിൽ 59 ശതമാനം പേരും ഉന്നത ബിരുദങ്ങളോ ഉയർന്ന പ്രൊഫഷണൽ യോഗ്യതകളോ ഉള്ളവരാണ്. എന്നാൽ തദ്ദേശീയരിൽ ഇത് വെറും 42 ശതമാനം മാത്രമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യമേഖല, വിവര സാങ്കേതിക വിദ്യ (ഐ.ടി), നിർമ്മാണ മേഖല എന്നിവയുടെയെല്ലാം കുതിപ്പിന് പിന്നിൽ പ്രവാസി ജീവനക്കാരുടെ കഠിനാധ്വാനമുണ്ട്. കോവിഡ് കാലത്തെ ചെറിയൊരു ഇടവേള ഒഴിച്ചാൽ, അയർലൻഡിലെ തൊഴിൽ വിപണിയിൽ ഐറിഷുകാരെക്കാൾ കൂടുതൽ പങ്കാളിത്തം എപ്പോഴും പ്രവാസികൾക്കാണുള്ളത്.
കർശനമായ വെൽഫെയർ നിയമങ്ങൾ അയർലൻഡിലെ സാമൂഹിക സുരക്ഷാ നിയമങ്ങൾ കർശനമാണെന്നും ആർക്കും എളുപ്പത്തിൽ വെൽഫെയർ തുക ലഭിക്കില്ലെന്നും പഠനം ഓർമ്മിപ്പിക്കുന്നു. വെൽഫെയർ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ അപേക്ഷകൻ കർശനമായ ‘ഹാബിറ്റ്വൽ റെസിഡൻസ് കണ്ടീഷൻ’ (Habitual Residence Condition) പാസാകേണ്ടതുണ്ട്. ഇതിനായി കുറഞ്ഞത് രണ്ടു വർഷമെങ്കിലും അയർലൻഡിലോ യുകെ ഉൾപ്പെടുന്ന കോമൺ ട്രാവൽ ഏരിയയിലോ നിയമപരമായി താമസിച്ചിരിക്കണം. അതുകൊണ്ടുതന്നെ രാജ്യത്ത് പുതിയതായി എത്തുന്ന ഒരാൾക്ക് നേരിട്ട് പോയി സർക്കാർ പണം കൈപ്പറ്റാൻ സാധിക്കില്ല.
തെറ്റിദ്ധാരണകളും യാഥാർത്ഥ്യവും പ്രവാസികളിൽ ഭൂരിഭാഗവും അഭയാർത്ഥികളാണെന്ന പൊതുസമൂഹത്തിന്റെ ധാരണ തികച്ചും തെറ്റാണെന്ന് ഗവേഷകർ പറയുന്നു. യൂറോപ്യൻ യൂണിയന് പുറത്തുനിന്നു വരുന്നവരിൽ ഭൂരിഭാഗവും ഔദ്യോഗിക തൊഴിൽ വിസകളിലും വിദ്യാർത്ഥി വിസകളിലുമാണ് എത്തുന്നത്. കുടിയേറ്റക്കാരുടെ എണ്ണത്തിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അഭയാർത്ഥികളുള്ളത്.
യാഥാർത്ഥ്യം മനസ്സിലാക്കാതെയുള്ള വ്യാജപ്രചാരണങ്ങൾ സമൂഹത്തിൽ വംശീയ വിദ്വേഷം വളർത്താനും കുടിയേറ്റ വിരുദ്ധ അക്രമങ്ങൾക്കും കാരണമാകുമെന്ന് ഇ.എസ്.ആർ.ഐ മുന്നറിയിപ്പ് നൽകുന്നു. അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം നൽകുന്ന മികച്ച സംഭാവനകളെയും അവർ അടയ്ക്കുന്ന കോടിക്കണക്കിന് യൂറോയുടെ നികുതിയെയും തിരിച്ചറിയാൻ ഇത്തരം പഠനങ്ങൾ പൊതുസമൂഹത്തെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.













