കോർക്ക്: കനത്ത മഴയ്ക്കിടെ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വിടപറഞ്ഞ ഇടുക്കി കമ്പംമെട്ട് സ്വദേശി ജോയ്സ് തോമസിന് (34) കോർക്കിലെ ജനസമൂഹം ഇന്ന് (ചൊവ്വ) കണ്ണീരിൽ കുതിർന്ന വിട നൽകും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സംസ്കാരത്തിനായി ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായാണ് ഇന്ന് പൊതുദർശനവും പ്രാർത്ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.
പൊതുദർശനവും പ്രാർത്ഥനയും ഇന്ന് ഇന്ന് (ചൊവ്വ) രാവിലെ 11 മണിക്ക് ബാലിനോ (Ballynoe) പള്ളിയിൽ വെച്ച് ജോയ്സിനായുള്ള പ്രത്യേക വിശുദ്ധ കുർബാന നടക്കും. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ-അയർലണ്ട് ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് തിരുമേനി പ്രാർത്ഥനാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. വിവിധ സഭകളിലെ വൈദികരും ശുശ്രൂഷകളിൽ പങ്കുചേരും.
തുടർന്ന്, വൈകുന്നേരം 4:30 മുതൽ 7:00 മണി വരെ ഫെർമോയിയിലുള്ള (Fermoy) റൊണെയ്നിസ് ഫ്യൂണറല് ഹോമിൽ (Ronayne’s Funeral Home) മൃതദേഹം പൊതുദർശനത്തിന് വെക്കും. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കാവുന്നതാണ്. സന്ദർശകർക്കായി ഫെർമോയ് ടെസ്കോയ്ക്ക് എതിർവശത്തുള്ള കാർ പാർക്കിംഗ് സൗകര്യം ഉപയോഗിക്കാവുന്നതാണെന്ന് അറിയിപ്പുണ്ട്.
നാട്ടിലുണ്ടാക്കിയ ഞെട്ടൽ ഡിസംബർ 19 വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങവേ കനത്ത മഴയിൽ ആര് 628 കോന്ന റോഡിൽ (Conna Road) വെച്ച് ജോയ്സ് സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ബ്രൈഡ് നദിയിലേക്ക് (River Bride) മറിയുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് തകർന്ന കാർ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് മരണം സ്ഥിരീകരിച്ചതും. ബാലിന്കുറിഗ് നഴ്സിംഗ് ഹോമിലെ കിച്ചൺ അസിസ്റ്റന്റായിരുന്നു ജോയ്സ്.
ഇടുക്കി കമ്പംമെട്ട് സ്വദേശിയായ ജോയ്സ് കഴിഞ്ഞ വർഷമാണ് അയർലണ്ടിലെത്തിയത്. കോർക്കിലെ ബാലിനോയിൽ നഴ്സായ ഭാര്യ റൂബി കുര്യാക്കോസ്, രണ്ടു വയസ്സുകാരി മകൾ ജാക്വലിന്, വെറും നാല് മാസം മാത്രം പ്രായമുള്ള മകൻ ജാക്വസ് എന്നിവരടങ്ങുന്ന കുടുംബത്തിന് ജോയ്സിന്റെ അപ്രതീക്ഷിത വിയോഗം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മാതാപിതാക്കളായ തോമസ്, ശോശാമ്മ, സഹോദരി റൂബി എന്നിവരും നാട്ടിലുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പൂർത്തിയായി. ജോയ്സിന്റെ സംസ്കാരം ഇടുക്കി കമ്പംമെട്ടിലെ പള്ളിയിൽ വെച്ചായിരിക്കും നടക്കുക.
കൈത്താങ്ങായി പ്രവാസി സമൂഹം കുടുംബത്തിന് താങ്ങായി അയർലണ്ടിലെ പ്രവാസി സമൂഹം ഒന്നടങ്കം രംഗത്തെത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുമായി ആരംഭിച്ച ഗോഫണ്ട്മീ (GoFundMe) ക്യാമ്പയിനിലൂടെ ഇതിനോടകം 99,000 യൂറോയിലധികം സമാഹരിക്കാനായത് കുടുംബത്തിന് വലിയൊരു ആശ്വാസമായിട്ടുണ്ട്.
അന്വേഷണം പുരോഗമിക്കുന്നു അപകടത്തെക്കുറിച്ച് ഗാർഡയുടെ അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച രാത്രി 10 മണിക്കും ശനിയാഴ്ച രാവിലെ 10 മണിക്കും ഇടയിൽ ഈ റൂട്ടിൽ യാത്ര ചെയ്തവരോ, ഡാഷ് ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ ഫെർമോയ് ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട് (ഫോൺ: 025 82100).












