ഓസ്ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വിലക്കിയ നടപടിയിൽ യൂട്യൂബ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. സർക്കാരിന്റെ ഉദ്ദേശ്യം നല്ലതാണെങ്കിലും ഇത്തരം നിരോധനം കൊണ്ട് മാത്രം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് യൂട്യൂബ് വക്താവ് റേച്ചൽ ലോർഡ് മുന്നറിയിപ്പ് നൽകി.
“സർക്കാർ നിർദേശം സദുദ്ദേശ്യപരമാണെങ്കിലും നടപ്പാക്കാൻ ബുദ്ധിമുട്ടാണ്. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരാക്കുന്നതിന് കൃത്യമായി ആസൂത്രണം ചെയ്ത ചട്ടങ്ങൾ ആവശ്യമുണ്ട്. എന്നാൽ, സുരക്ഷ ചൂണ്ടി അവരെ ഓൺലൈനാവുന്നതിൽനിന്ന് പൂർണമായി തടയുന്നത് ഗുണകരമായേക്കില്ല,” എന്ന് ഓസ്ട്രേലിയൻ സെനറ്റ് കമ്മിറ്റിയിൽ യൂട്യൂബ് വക്താവ് വ്യക്തമാക്കി.

ഓസ്ട്രേലിയ 2025-ൽ ആണ് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വിലക്കുന്ന നടപടി സ്വീകരിച്ചത്. ഫേസ്ബുക്ക്, ടിക് ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കൊപ്പം യൂട്യൂബിനും ഇത്തരത്തിൽ വിലക്ക് നേരിടുന്നുണ്ട്. ഈ നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് 32 ദശലക്ഷം യു.എസ് ഡോളർ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.
എന്നാൽ, യൂട്യൂബ് തങ്ങൾ സോഷ്യൽ മീഡിയയുടെ നിർവചനത്തിൽ വരുന്നതല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇളവ് വേണമെന്നും പ്ലാറ്റ്ഫോം ആവശ്യപ്പെടുന്നു.
ഓസ്ട്രേലിയയിലെ 10-15 വയസ്സിനിടയിലുള്ള നാലിൽ മൂന്ന് കുട്ടികളും സ്ഥിരമായി യൂട്യൂബ് ഉപയോഗിക്കുന്നുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. ടിക് ടോക്കിനെക്കാളും ഇൻസ്റ്റാഗ്രാമിനെക്കാളും രാജ്യത്ത് ജനപ്രീതി യൂട്യൂബിനാണ്. ഓൺലൈനിൽ ദോഷകരമായ ഉള്ളടക്കങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്ത കുട്ടികളിൽ 37% പേരും അത് യൂട്യൂബിലാണ് കണ്ടതെന്ന് പറയുന്നത് ആശങ്കാജനകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
പുതിയ നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് അക്കൗണ്ടില്ലാതെ യൂട്യൂബ് വീഡിയോകൾ കാണാൻ കഴിയും, പക്ഷേ കണ്ടന്റ് ക്രിയേഷൻ, കമന്റ് ചെയ്യൽ തുടങ്ങിയ ഫീച്ചറുകൾ അവർക്ക് നഷ്ടമാകും. സൈബർ ഭീഷണി, അമിതമായ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് യുവജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.
ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും സർക്കാർ മുൻഗണന നൽകുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറയുന്നു. സോഷ്യൽ മീഡിയ ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് നമുക്കറിയാം. ഓസ്ട്രേലിയൻ യുവജനങ്ങളെ സംരക്ഷിക്കാനുള്ള നടപടിയെടുക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, കുട്ടികളുടെ സോഷ്യൽ മീഡിയ നിരോധനത്തിൽ ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്നാണ് മെറ്റയും ഗൂഗ്ളുമടക്കമുള്ള കമ്പനികളുടെ ആരോപണം. ഈ നിയന്ത്രണങ്ങൾ ഡിജിറ്റൽ പഠനത്തിനും സാമൂഹിക ബന്ധങ്ങൾക്കും തടസ്സമാകുമോ എന്ന ആശങ്കകളും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
ലോകത്തെ ഏറ്റവും കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഓസ്ട്രേലിയ മാറുന്ന ഈ സാഹചര്യത്തിൽ, ഈ നിയമം എത്രത്തോളം ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
അയർലൻഡ് മലയാളി
ഐർലൻഡ് മലയാളി വാര്‍ത്തകൾ നേരത്തെ ലഭിക്കുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് ഞങ്ങളുടെ വാട്‌സാപ്പിൽ ജോയിന്‍ ചെയ്യൂ https://whatsapp.com/channel/0029Vb5x7AqFcow9HXewaZ0s Facebook: https://www.facebook.com/irelandmalayali











