അയർലൻഡിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വാടക തട്ടിപ്പുകൾ വർധിക്കുന്നതായി മുന്നറിയിപ്പുമായി ഗാർഡ. ലീവിംഗ് സർട്ടിഫിക്കറ്റ് ഫലങ്ങൾ പുറത്തുവരികയും പുതിയ അധ്യയന വർഷത്തിനായി വിദ്യാർത്ഥികൾ താമസസൗകര്യങ്ങൾ തേടി അലയുകയും ചെയ്യുന്ന സാഹചര്യത്തിൽ, തട്ടിപ്പുകാർ സജീവമായ ‘പീക്ക് സീസൺ’ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2026-ലെ ആദ്യ ഏഴ് മാസങ്ങളിൽ മാത്രം ഇത്തരം 230-ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നാല് ലക്ഷം യൂറോയിലധികം രൂപ ഇതിനകം തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോയിലെ (GNECB) ഡിറ്റക്ടീവ് ഇൻസ്പെക്ടർ അലൻ ഗവേൺ പറയുന്നതനുസരിച്ച്, താമസസൗകര്യം കണ്ടെത്താനുള്ള വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും നെട്ടോട്ടം മുതലെടുക്കുന്ന അതീവ കുറ്റകരമായ രീതികളാണ് തട്ടിപ്പുകാർ പയറ്റുന്നത്. വളരെ പ്രൊഫഷണലായ രീതിയിൽ ആസൂത്രണം ചെയ്യുന്ന തട്ടിപ്പുകൾ പ്രധാനമായും മൂന്ന് മാർഗങ്ങളിലൂടെയാണ് നടക്കുന്നത്. വിദേശത്താണെന്ന് നടിച്ച് അഡ്വാൻസ് തുക ആവശ്യപ്പെടുന്ന ‘ആബ്സെന്റ് ലാൻഡ്‌ലോർഡ്’ തട്ടിപ്പ്, ഒരേ സമയം നിരവധി പേരിൽ നിന്ന് ഒരേ വീടിന്റെ പേരിൽ തുക കൈക്കലാക്കുന്ന ‘മാസ്-ഷോയിംഗ്’ തട്ടിപ്പ്, താമസിക്കാൻ എത്തുമ്പോൾ മാത്രം തട്ടിപ്പാണെന്ന് തിരിച്ചറിയുന്ന ‘കീ ഫെയ്‌ലിയർ’ തട്ടിപ്പ് എന്നിവയാണ് ഇതിൽ പ്രധാനം.
അംഗീകൃത ഏജൻസികളിലൂടെ മാത്രം താമസസൗകര്യം കണ്ടെത്താൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്ന് ഗാർഡ നിർദേശിക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ വെബ്സൈറ്റിന്റെ ആധികാരികത പരിശോധിക്കുകയും സ്വകാര്യതാ നയങ്ങൾ വായിച്ചുനോക്കുകയും വേണം. വാട്സാപ്പ്, മെസഞ്ചർ തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് ആപ്പുകൾ വഴി മാത്രം ആശയവിനിമയം നടത്തുന്ന തട്ടിപ്പുകാരുടെ വാഗ്ദാനങ്ങൾ സംശയത്തോടെ വീക്ഷിക്കണം. മറുപടികൾ അവ്യക്തമാണെങ്കിൽ ഉടൻ തന്നെ ബന്ധം അവസാനിപ്പിക്കണമെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ മുന്നറിയിപ്പ് നൽകുന്നു. പണമായോ ക്രിപ്‌റ്റോകറൻസി വഴിയോ തുക കൈമാറുന്നത് പൂർണ്ണമായും ഒഴിവാക്കണം. ബാങ്ക് ട്രാൻസ്ഫർ വഴി മാത്രം ഇടപാടുകൾ നടത്തുകയും നേരിട്ട് വീട് കണ്ട ശേഷം മാത്രം അഡ്വാൻസ് നൽകുകയും ചെയ്യണമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു.
ഇതിനൊപ്പം തന്നെ, മണി മ്യൂൾ (money mule) തട്ടിപ്പുകൾക്കെതിരെയും ഗാർഡ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴി വിദ്യാർത്ഥികളെ സമീപിച്ച്, അവരുടെ ബാങ്ക് അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ഈ കുറ്റകൃത്യം. ഇത്തരം സംഘങ്ങളുടെ കെണിയിൽ വീഴുന്നത് വിദ്യാർത്ഥികളുടെ ഭാവി വലിയ രീതിയിൽ ബാധിക്കുമെന്നും, ക്രിമിനൽ കേസുകളിൽ ഉൾപ്പെടാൻ ഇത് കാരണമാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. സംശയാസ്പദമായ ഏത് പ്രവർത്തനവും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഗാർഡയെ അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.













