ഡബ്ലിൻ നഗരമധ്യത്തിൽ വെച്ച് ആക്രമണത്തിന് ഇരയായ കെറി എംപി മൈക്കൽ ഹീലി റേ ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ഡയൽ ഏരിയനിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ കാറിന് നേരെയായിരുന്നു ആക്രമണം.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കോർക്ക് സ്ട്രീറ്റിലെ കൂംബ് ഹോസ്പിറ്റലിന് സമീപം ഗതാഗതക്കുരുക്കിൽ കിടക്കുകയായിരുന്നു ഹീലി റേ. അദ്ദേഹത്തിന്റെ പേര് പതിച്ച വെള്ള സ്കോഡ കാറിന്റെ തുറന്ന ജനലിലൂടെ അക്രമി മർദ്ദിക്കുകയായിരുന്നു. ഒറ്റയ്ക്കായിരുന്ന അക്രമി പെട്ടെന്ന് കാറിനടുത്തേക്ക് എത്തുകയും ആക്രമണം നടത്തുകയുമായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ ഗാർഡയും മെഡിക്കൽ സംഘവും ചേർന്ന് അദ്ദേഹത്തെ സെന്റ് വിൻസെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തിന് തുന്നലുകൾ ആവശ്യമായി വന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ അദ്ദേഹത്തിന്റെ കാറിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥരെയും മെഡിക്കൽ സംഘത്തെയും കാണാമായിരുന്നു.
സംഭവം അതീവ ഗൗരവത്തോടെയാണ് രാഷ്ട്രീയ നേതൃത്വം നോക്കിക്കാണുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ വ്യക്തമാക്കി. ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ജനപ്രതിനിധികൾക്കുണ്ടാകണം. അക്രമം കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പിതാവ് സുഖം പ്രാപിച്ചുവരികയാണെന്നും എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഈ ആക്രമണത്തിൽ അദ്ദേഹം വലിയ മാനസിക പ്രയാസത്തിലാണെന്നും മകൻ കൗൺസിലർ ജാക്കി ഹീലി റേ ജൂനിയർ അറിയിച്ചു. ജനങ്ങളെ സഹായിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് സഹോദരനും എംപിയുമായ ഡാനി ഹീലി റേ പ്രതികരിച്ചു. പ്രതിരോധിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ നടന്ന ഈ ആക്രമണം ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ വരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജനപ്രതിനിധികൾക്ക് നേരെയുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ, അവരുടെ സുരക്ഷ സംബന്ധിച്ച വലിയ ചർച്ചകൾക്കും ഈ സംഭവം തുടക്കമിട്ടിട്ടുണ്ട്.













