അയർലണ്ടിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന രണ്ട് വലിയ ട്രെയിൻ അപകടങ്ങളുടെ ഞെട്ടലിലാണ് ജനങ്ങൾ. വ്യാഴാഴ്ച നടന്ന ഈ രണ്ട് സംഭവങ്ങളും റെയിൽവേ ഗതാഗതത്തെ വലിയ രീതിയിൽ ബാധിച്ചു. മേയോ കൗണ്ടിയിൽ നടന്ന ഹൃദയഭേദകമായ അപകടത്തിൽ ഒരു 12 വയസ്സുകാരന്റെ ജീവൻ നഷ്ടപ്പെട്ടപ്പോൾ, മറ്റൊരിടത്ത് ഒരു ട്രാക്ടറിലേക്ക് ട്രെയിൻ പാഞ്ഞുകയറുകയും വലിയ ശബ്ദത്തോടെയുള്ള കൂട്ടിയിടിയിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
മേയോയിൽ കാറിലേക്ക് ട്രെയിൻ പാഞ്ഞുകയറി; കുരുന്നിന് ദാരുണാന്ത്യം
വ്യാഴാഴ്ച രാത്രി 8:45-ഓടെ മേയോ കൗണ്ടിയിലെ ബാലിഹോണിസിനടുത്തുള്ള (Ballyhaunis) കിൽറ്റിബോയിലെ (Kiltybo) ലെവൽ ക്രോസിംഗിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹ്യൂസ്റ്റണിൽ നിന്ന് വൈകുന്നേരം 6.15-ന് വെസ്റ്റ്പോർട്ടിലേക്ക് പുറപ്പെട്ട ഐറിഷ് റെയിൽ ട്രെയിൻ ഒരു കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലെ യാത്രക്കാരനായിരുന്ന 12 വയസ്സുകാരൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.
കാർ ഓടിച്ചിരുന്ന നാല്പതുകാരനെ പരിക്കുകളോടെ ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ പരിക്ക് ജീവാപായം ഉണ്ടാക്കുന്നതല്ലെന്നാണ് വിവരം. വിവരമറിഞ്ഞയുടൻ ഗാർഡായും എമർജൻസി സർവീസുകളും സ്ഥലത്തെത്തി. ട്രെയിനിലെ യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കുകയും അവർക്ക് യാത്ര തുടരാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതം താറുമാറായി. വെസ്റ്റ്പോർട്ടിൽ നിന്ന് അത്ലോണിലേക്കുള്ള സർവീസ് നിർത്തിവയ്ക്കുകയും പകരം ബസ് സർവീസ് ഏർപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 8.15 നും 9.15 നും ഇടയിൽ ഈ വഴിയിലൂടെ യാത്ര ചെയ്തവരുടെ ഡാഷ് ക്യാം ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാൻ ഗാർഡ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഓഫലിയിൽ വലിയ ശബ്ദത്തോടെ ട്രാക്ടറിലേക്ക് ഇടിച്ചുകയറി ട്രെയിൻ
മേയോയിലെ ദുരന്തത്തിന് മണിക്കൂറുകൾക്ക് മുൻപ്, വ്യാഴാഴ്ച വൈകുന്നേരം 3.50 നാണ് ഓഫലി കൗണ്ടിയിലെ (Co Offaly) ടുല്ലാമോറിലെ (Tullamore) മീലാഘാൻസിൽ മറ്റൊരു ട്രെയിൻ അപകടം നടന്നത്. വെസ്റ്റ്പോർട്ടിൽ നിന്ന് ഹ്യൂസ്റ്റണിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളത്തിലൂടെ കടന്നുപോവുകയായിരുന്ന ട്രാക്ടറിലിടിച്ചത്. കർഷകർക്ക് ഉപയോഗിക്കാനായി നിർമ്മിച്ചിട്ടുള്ള ലെവൽ ക്രോസിംഗിലാണ് അപകടമുണ്ടായത്. വലിയൊരു ‘ശബ്ദവും’, ഭയാനകമായ കുലുക്കവും (‘loud bang’ and ‘fairly violent jolt’) തങ്ങൾക്ക് അനുഭവപ്പെട്ടതായി ട്രെയിനിലെ യാത്രക്കാരനായിരുന്ന മെയ്നൂത്ത് സർവകലാശാലയിലെ പ്രൊഫസറായ റിച്ചാർഡ് റോച്ചെ പറഞ്ഞു.
ട്രാക്ടർ ഓടിച്ചിരുന്ന കർഷകന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്, ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാക്ടറിലുണ്ടായിരുന്ന എന്തോ വലിയൊരു സാധനം ജനാലയ്ക്കരികിലൂടെ തെറിച്ച് ദൂരേക്ക് പോവുന്നത് താൻ കണ്ടതായി റിച്ചാർഡ് റോച്ചെ കൂട്ടിച്ചേർത്തു. ട്രെയിൻ യാത്രക്കാർക്കാർക്കും പരിക്കേറ്റിട്ടില്ലെങ്കിലും പലരും വലിയ ഭയത്തിലായിരുന്നു. ഈ അപകടത്തെ തുടർന്നും ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ഹ്യൂസ്റ്റണിൽ നിന്ന് ഗാൽവേ, മേയോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു.
തുടർച്ചയായി ഉണ്ടായ രണ്ട് ലെവൽ ക്രോസിംഗ് അപകടങ്ങൾ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലെവൽ ക്രോസിംഗുകൾ ഉപയോഗിക്കുന്നവർ എപ്പോഴും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഈ രണ്ട് ദാരുണസംഭവങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നു.












