അയർലൻഡിലെ വിപണിയിൽ ലഭ്യമാകുന്ന വേപ്പുകളിലും (vapes) ഭക്ഷണ പദാർത്ഥങ്ങളിലും അപകടകരമായ സിന്തറ്റിക് കനാബിനോയിഡുകൾ കലർത്തിയതായി ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) ആണ് ഇതുസംബന്ധിച്ച അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. സാധാരണ സിബിഡി (CBD) ഉൽപ്പന്നങ്ങളെന്ന വ്യാജേന വിപണിയിലെത്തുന്ന ഇത്തരം ഉൽപ്പന്നങ്ങളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും ഇത് യുവാക്കൾക്കിടയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
എച്ച്എസ്ഇയുടെ ഡ്രഗ്സ് ഏർലി വാണിംഗ് സിസ്റ്റത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലഹരി വിമോചന കേന്ദ്രങ്ങൾ, ആശുപത്രികൾ, വിവിധ ആഘോഷങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച 76 സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ 28 സാമ്പിളുകളിൽ എച്ച്എച്ച്സി (HHC) അഥവാ അർദ്ധ-സിന്തറ്റിക് വകഭേദങ്ങളും, എട്ടെണ്ണത്തിൽ അതീവ വീര്യമുള്ള സിന്തറ്റിക് കനാബിനോയിഡുകളും കണ്ടെത്തി. പത്തെണ്ണത്തിൽ ശ്വാസകോശ സംബന്ധമായ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്ന അസിറ്റേറ്റ് അധിഷ്ഠിത ഘടകങ്ങളും കണ്ടെത്തിയിട്ടുണ്ട്.
യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്തരം ലഹരി ഉൽപ്പന്നങ്ങൾ വിപണിയിൽ സജീവമാകുന്നതെന്ന് എച്ച്എസ്ഇ അഡിക്ഷൻ സർവീസസ് ക്ലിനിക്കൽ ലീഡ് പ്രൊഫസർ ഇമോൺ കീനൻ പറഞ്ഞു. സാധാരണ വേപ്പുകളോ സിബിഡി ഉൽപ്പന്നങ്ങളോ ആണെന്ന് കരുതി ഇവ ഉപയോഗിക്കുന്നവർക്ക് മാനസിക വിഭ്രാന്തി, ബോധക്ഷയം, കടുത്ത പിൻമാറ്റ ലക്ഷണങ്ങൾ എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. ഉൽപ്പാദനത്തിലെ അപാകതകളും വ്യക്തതയില്ലായ്മയും കാരണം ഇത്തരം ഉൽപ്പന്നങ്ങൾ ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
നിലവിൽ ഇത്തരം ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രതിസന്ധി വർദ്ധിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കളോ പുകയില ഉൽപ്പന്നങ്ങളോ അല്ലാത്തതിനാൽ ഇവയുടെ സുരക്ഷ പരിശോധിക്കാൻ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡിന് (FSAI) അധികാര പരിധിയില്ല. ഈ നിയമപരമായ പഴുത് ഉപയോഗിച്ചാണ് വ്യാപാരികൾ ഇത്തരം ലഹരി പദാർത്ഥങ്ങൾ വിപണിയിലെത്തിക്കുന്നത്.
ഈ സാഹചര്യം നേരിടാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് കർശനമായ നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തണമെന്നും, ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നും പ്രൊഫസർ കീനൻ ആവശ്യപ്പെട്ടു. ലഹരിയുടെ പുതിയ വകഭേദങ്ങൾ കണ്ടെത്താൻ ഏർലി വാണിംഗ് സിസ്റ്റം കൂടുതൽ വിപുലീകരിക്കും. അതേസമയം, രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളുമായി ഇക്കാര്യത്തിൽ കൃത്യമായ ബോധവൽക്കരണം നടത്തണമെന്നും വിപണിയിലെ ഇത്തരം അപകടകരമായ വസ്തുക്കളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും എച്ച്എസ്ഇ അഭ്യർത്ഥിച്ചു.













