ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചർഡ്സ്ടൗണിൽ നടത്തിയ റെയ്ഡിൽ 23 ലക്ഷം യൂറോയിലധികം വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ട് പേരെ ഗാർഡ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് ലക്ഷ്യമിട്ട് നടത്തിയ രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.
ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീം നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്. ബ്ലാഞ്ചർഡ്സ്ടൗണിലെ പൊതുസ്ഥലത്ത് മയക്കുമരുന്ന് കൈമാറ്റം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇത് തടയുകയായിരുന്നു.
പരിശോധനയിൽ 18 കിലോഗ്രാമോളം വരുന്ന കൊക്കെയ്ൻ പിടികൂടി. ഇതിന് ഏകദേശം 18 ലക്ഷം യൂറോ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ഒരു വാഹനത്തിൽ നടത്തിയ പരിശോധനയിൽ 4 ലക്ഷം യൂറോ വിലമതിക്കുന്ന നാല് കിലോഗ്രാം കൊക്കെയ്ൻ കൂടി കണ്ടെടുത്തു.
തുടർന്ന് ഡബ്ലിൻ മെട്രോപൊളിറ്റൻ റീജിയൻ നോർത്ത്, ഡബ്ലിൻ മെട്രോപൊളിറ്റൻ റീജിയൻ സൗത്ത് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 50,000 യൂറോ വിലമതിക്കുന്ന അയ്യായിരത്തോളം MDMA ഗുളികകളും 56,000 യൂറോ വിലവരുന്ന നാല് കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആകെ 23,06,000 യൂറോ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് അൻപതുകളിലും അറുപതുകളിലും പ്രായമുള്ള രണ്ട് പുരുഷന്മാരാണ് അറസ്റ്റിലായത്. Criminal Justice നിയമത്തിലെ സെക്ഷൻ 2 പ്രകാരം ഡബ്ലിൻ മേഖലയിലെ ഒരു ഗാർഡ സ്റ്റേഷനിൽ ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു വരുന്നു. പിടിച്ചെടുത്ത വസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി Forensic Science Ireland-ലേക്ക് അയച്ചിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുന്നതായി ഗാർഡ അധികൃതർ അറിയിച്ചു.













