അയർലൻഡ് പാർലമെന്റ് അഥവാ ഡെയിൽ ഏരിയൻ അടുത്തയാഴ്ച സമ്മേളിക്കാനിരിക്കെ, ഒക്ടോബർ ആറിന് അവതരിപ്പിക്കാനിരിക്കുന്ന 2027-ലെ ബജറ്റിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാൻ സർക്കാർ നീക്കം. തുള്ളാമോറിൽ ചേർന്ന ഫിയാന ഫേൾ ചിന്തൻ ശിബിരത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി മിച്ചൽ മാർട്ടിൻ, പൊതുചെലവ് മന്ത്രി ജാക്ക് ചേംബേഴ്സ് എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ ഒറ്റത്തവണ ആനുകൂല്യങ്ങൾക്കും പാക്കേജുകൾക്കും പകരം, ദീർഘകാലാടിസ്ഥാനത്തിലുള്ള ഘടനാപരമായ മാറ്റങ്ങൾക്കാണ് സർക്കാർ ഇത്തവണ മുൻഗണന നൽകുന്നത്.
പ്രത്യേകിച്ച് ശിശുപരിപാലനം, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള സഹായം തുടങ്ങിയ മേഖലകളിൽ സ്ഥിരമായ നിക്ഷേപം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷത്തെ 9.4 ബില്യൺ യൂറോയിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ 8.5 ബില്യൺ യൂറോയുടെ ബജറ്റ് പാക്കേജാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതിൽ ഏഴ് ബില്യൺ യൂറോ പുതിയ പൊതുചെലവുകൾക്കായും 1.5 ബില്യൺ യൂറോ നികുതി ഇളവുകൾക്കുമായാണ് നീക്കിവെച്ചിരിക്കുന്നത്.
ആഗോള സാമ്പത്തിക രംഗത്തെ അസ്ഥിരത, ഭൂരാഷ്ട്രപരമായ വെല്ലുവിളികൾ, കോർപ്പറേറ്റ് നികുതി വരുമാനത്തിലെ വ്യതിയാനങ്ങൾ, വർധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവ കണക്കിലെടുത്ത് വളരെ കരുതലോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ് വിശദീകരിച്ചു. വരുമാന നികുതിയിൽ വലിയ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും, പരിമിതമായ മാറ്റങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇത് ഭവന വിപണിയിലെ പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
സർക്കാരിന്റെ ഈ പുതിയ സാമ്പത്തിക നയത്തിനെതിരെ പ്രതിപക്ഷ നേതാവ് മേരി ലൂ മക്ഡൊണാൾഡ് ഉൾപ്പെടെയുള്ളവർ ശക്തമായ വിമർശനം ഉയർത്തിയിട്ടുണ്ട്. ഊർജ വിലക്കയറ്റം കാരണം പല കമ്പനികളും പുതിയ നിയമനങ്ങളും നിക്ഷേപങ്ങളും മരവിപ്പിച്ചിരിക്കുകയാണെന്നും, ഇത് ബിസിനസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. വരാനിരിക്കുന്ന ഡെയിൽ സമ്മേളനം സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു പരീക്ഷണമായിരിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനൊപ്പം സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുക എന്ന വെല്ലുവിളി എങ്ങനെ നേരിടും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.













