ഡബ്ലിൻ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി സിറ്റി കൗൺസിൽ. മൂന്ന് പതിറ്റാണ്ടോളമായി നഗരവീഥികളിലെ പതിവ് കാഴ്ചയായിരുന്ന വാഹനങ്ങൾ പൂട്ടിയിടുന്ന (ക്ലാമ്പിങ്) രീതി അവസാനിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. നഗരത്തിലെ പാർക്കിങ് നിയന്ത്രണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി, ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായിരിക്കും ഇനി മുൻഗണന നൽകുക. ഡബ്ലിൻ സ്ട്രീറ്റ് പാർക്കിങ് സർവീസസുമായുള്ള (DSPS) കരാർ അവസാനിച്ചതിനെത്തുടർന്നാണ് നഗരസഭ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ക്യു-പാർക്കിന്റെ നിയമപരമായ വെല്ലുവിളികൾക്ക് ശേഷം, അപ്കോ പാർക്കിങ് അയർലൻഡുമായി അഞ്ച് വർഷത്തേക്കുള്ള 51 ദശലക്ഷം യൂറോയുടെ പുതിയ കരാറിൽ കൗൺസിൽ ഒപ്പുവെച്ചു. 1990-കളിൽ ക്ലാമ്പിങ് സംവിധാനം നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കാരമാണിതെന്ന് അധികൃതർ അറിയിച്ചു.
നിലവിലെ ക്ലാമ്പിങ് രീതി അശാസ്ത്രീയമാണെന്ന വിമർശനം മുൻപും ഉയർന്നിരുന്നു. ബസ് ലെയ്നുകളിലും സൈക്കിൾ ട്രാക്കുകളിലും നടപ്പാതകളിലും തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ പൂട്ടിയിടുന്നത് ഗതാഗതക്കുരുക്കിന് പരിഹാരമല്ലെന്നും അവ ഉടൻ തന്നെ അവിടെനിന്ന് നീക്കം ചെയ്യുകയാണ് വേണ്ടതെന്നും ഗ്രീൻ പാർട്ടി കൗൺസിലർ ഫെൽജിൻ ജോസ് വ്യക്തമാക്കി. നഗരത്തിലെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുഗമമായ പാതയൊരുക്കുന്നതിനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം മാത്രം ഡബ്ലിൻ നഗരത്തിൽ 56,000-ത്തിലധികം വാഹനങ്ങളാണ് ക്ലാംപ് ചെയ്യപ്പെട്ടത്. ഇതിനെതിരെ വലിയ തോതിലുള്ള ജനകീയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഡിജിറ്റൽ സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ കാര്യക്ഷമമായ പുതിയ രീതിയിലേക്ക് നഗരം മാറുന്നത്. യൂറോപ്പിലെ മറ്റ് പ്രമുഖ നഗരങ്ങളിൽ നിലവിലുള്ള രീതിക്ക് സമാനമായി പാർക്കിങ് നിയന്ത്രണങ്ങൾ ആധുനികവൽക്കരിക്കാനാണ് അധികൃതരുടെ നീക്കം.
പുതിയ കരാറിലൂടെ പ്രതിവർഷം 500,000 മുതൽ ഒരു ദശലക്ഷം യൂറോ വരെ ലാഭിക്കാൻ കൗൺസിലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ ഒന്നു മുതൽ പുതിയ സംവിധാനം പൂർണതോതിൽ നിലവിൽ വരും. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാനുള്ള സൗകര്യവും പുതിയ കരാറിലുണ്ട്. പാർക്കിങ് നിയന്ത്രണങ്ങളെ വരുമാന മാർഗമായി കാണുന്നതിന് പകരം നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായി മാറ്റാനാണ് സിറ്റി കൗൺസിൽ ലക്ഷ്യമിടുന്നത്.













