വാട്ടർഫോർഡ് തീരത്ത് മീൻപിടുത്തത്തിനിടെ ബ്ലൂ ഷാർക്കിന്റെ ആക്രമണത്തിന് ഇരയായ ഇരുപത്തിയേഴ് വയസ്സുകാരൻ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ. ഡൺഗാർവനിൽ താമസിക്കുന്ന റൊമാനിയൻ പൗരൻ സെബാസ്റ്റ്യൻ അച്ചിമാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം.
റാം ഹെഡിന് നാല് മൈൽ അകലെ സമുദ്രത്തിൽ ഷാർക്ക് ടാഗിംഗ് ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അച്ചിമും സംഘവും. മീനിനെ ടാഗ് ചെയ്യുന്നതിനായി ബോട്ടിലേക്ക് കയറ്റിയ സമയത്താണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്. മീനിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചാണ് താൻ നിന്നിരുന്നതെന്നും എന്നാൽ വളരെ പെട്ടെന്നാണ് ഷാർക്ക് തന്റെ കാലിൽ കടിച്ചുപിടിച്ചതെന്നും അച്ചിം പറയുന്നു. സംഭവത്തിന്റെ തീവ്രത വെളിപ്പെടുത്തിയെങ്കിലും, ഇത് മീനിന്റെ സ്വാഭാവികമായ അതിജീവന ശ്രമം മാത്രമാണെന്നും അതിൽ തനിക്ക് പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ അച്ചിമിന് ഗുരുതരമായി രക്തസ്രാവം ഉണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. കരയിലേക്ക് തിരിച്ചെത്താൻ മൂന്ന് മണിക്കൂറോളം സമയമെടുക്കുമെന്നിരിക്കെ, ജീവൻ തിരിച്ചുകിട്ടില്ലെന്ന് താൻ ഭയപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഉടൻതന്നെ വിവരം അറിയിച്ചതിനെത്തുടർന്ന് അയർലൻഡ് കോസ്റ്റ് ഗാർഡിന്റെ റെസ്ക്യൂ 117 ഹെലികോപ്റ്ററും ബാലി കോട്ടൺ, യോൾ എന്നിവിടങ്ങളിൽ നിന്നുള്ള ആർഎൻഎൽഐ ലൈഫ് ബോട്ടുകളും സ്ഥലത്തെത്തി. ഹെലികോപ്റ്റർ ഉപയോഗിച്ച് അച്ചിമിനെ ബോട്ടിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ അച്ചിം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. തന്റെ ജീവൻ രക്ഷിക്കാൻ കൃത്യസമയത്ത് ഇടപെട്ട രക്ഷാപ്രവർത്തകരോട് അച്ചിം നന്ദി അറിയിച്ചു. അക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങൾക്ക് പരിക്കുകളില്ല. കടലിലെ അപ്രതീക്ഷിതമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ അനുഭവമെന്ന് അദ്ദേഹം പറഞ്ഞു.













