അയർലൻഡിൽ ഐആർപി (IRP) കാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ താൽക്കാലിക ഇളവുകൾ ഓഗസ്റ്റ് 31-ന് അവസാനിക്കും. ഇതോടെ സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തെ ഇമിഗ്രേഷൻ നടപടികൾ പഴയതുപോലെ കർശനമായ രീതിയിലേക്ക് മടങ്ങുമെന്ന് അയർലൻഡ് നീതിന്യായ വകുപ്പും ഇമിഗ്രേഷൻ സർവീസ് ഡെലിവറിയും (ISD) അറിയിച്ചു.
ഐആർപി കാർഡ് പുതുക്കുന്നതിൽ നേരിട്ട കാലതാമസം പരിഹരിക്കുന്നതിനായി ജൂലൈ 13 മുതൽ നടപ്പിലാക്കിയ പ്രത്യേക ഇളവുകളാണ് പിൻവലിക്കുന്നത്. സ്റ്റാമ്പ് 4 അപേക്ഷകൾക്ക് 17 ആഴ്ചയും, സ്റ്റാമ്പ് 1 പുതുക്കലുകൾക്ക് 15 ആഴ്ചയും വരെ ഡബ്ലിനിലെ ബർഗ് ക്വേ ഓഫീസിൽ കാലതാമസം നേരിട്ടിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത്, കാർഡ് കാലാവധി തീരുന്നതിന് മുൻപ് അപേക്ഷ സമർപ്പിച്ചവർക്ക് പഴയ കാർഡും ഐഎസ്ഡി നൽകിയ ട്രാവൽ നോട്ടിസും കാണിച്ച് യാത്ര ചെയ്യാനും ജോലി തുടരാനും അനുവദിച്ചിരുന്നു. ജൂലൈ 23-ലെ പ്രത്യേക ഉത്തരവ് പ്രകാരം, സ്റ്റാമ്പ് 4 ലഭിക്കാനായി കാത്തിരിക്കുന്ന സ്റ്റാമ്പ് 1 ഉടമകൾക്ക് അവരുടെ വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ചാലും ജോലി തുടരാനും അനുമതി നൽകിയിരുന്നു.
സെപ്റ്റംബർ ഒന്ന് മുതൽ ഈ പ്രത്യേക സൗകര്യങ്ങൾ റദ്ദാക്കപ്പെടും. തുടർന്ന് ഇമിഗ്രേഷൻ നിയമങ്ങൾ പഴയതുപോലെ തന്നെ കർശനമായി പാലിക്കപ്പെടും. അപേക്ഷകർക്ക് നേരത്തെയുള്ള 12 ആഴ്ചത്തെ ഗ്രേസ് പിരീഡ് മാത്രമായിരിക്കും ഇനി ലഭ്യമാകുക. ഈ മാറ്റം വിദേശ തൊഴിലാളികളെ നിയമിച്ചിരിക്കുന്ന കമ്പനികളെയും എച്ച്ആർ വിഭാഗങ്ങളെയും പ്രതിസന്ധിയിലാക്കിയേക്കും. തൊഴിലാളികളുടെ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമായിരിക്കും.
നിയമനടപടികൾ ഒഴിവാക്കുന്നതിനായി തങ്ങളുടെ ജീവനക്കാരുടെ രേഖകൾ അടിയന്തരമായി ഓഡിറ്റ് ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. കാലഹരണപ്പെട്ട ഐആർപി കാർഡുകൾ കൈവശമുള്ള ജീവനക്കാരുടെ ഓൺലൈൻ രജിസ്ട്രേഷൻ (OREG) രസീത് നമ്പറുകളും കാർഡ് കാലാവധി തീരുന്നതിന് മുൻപ് അപേക്ഷ സമർപ്പിച്ചതിന്റെ തെളിവുകളും തൊഴിലുടമകൾ കൃത്യമായി പരിശോധിക്കണം. ഐഎസ്ഡിയിൽ നിന്ന് ലഭിക്കുന്ന ഏത് അന്വേഷണങ്ങൾക്കും അടിയന്തരമായി മറുപടി നൽകാൻ ജീവനക്കാർ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഐഎസ്ഡിയുടെ പ്രത്യേക ഇളവുകൾ അവസാനിക്കുന്ന സാഹചര്യത്തിൽ, അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കാൻ ജീവനക്കാരോട് നിർദേശിക്കണമെന്ന് കമ്പനികൾക്ക് നിർദ്ദേശമുണ്ട്. വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കണ്ട് രേഖകൾ കൃത്യമാക്കുന്നതിലൂടെ തൊഴിൽ നിയമലംഘനങ്ങൾ ഒഴിവാക്കാനും സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.













