ഐർലൻഡിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ Met Éireann മുന്നറിയിപ്പ് നൽകി. രാജ്യത്തെ വിവിധ കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ ഹീറ്റ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ആറു മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് ജാഗ്രതാ നിർദേശം നിലനിൽക്കുക.
ലെൻസ്റ്ററിലെ കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെനി, ലാവോയിസ്, ലോങ്ഫോർഡ്, ലൗത്ത്, മീത്ത്, ഒഫാലി, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, വിക്ലോ എന്നീ 12 കൗണ്ടികളിലും ടിപ്പററിയിലുമാണ് മുന്നറിയിപ്പ് ബാധകമായിരിക്കുന്നത്. പകൽ സമയങ്ങളിൽ താപനില ശരാശരിയിലും ഉയർന്നു നിൽക്കുമെന്നും 27 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തുമെന്നുമാണ് പ്രവചനം. ചിലയിടങ്ങളിൽ ഇത് 28 മുതൽ 29 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
പകൽ സമയത്തെ ചൂടിന് പുറമെ രാത്രിയിലെ താപനിലയിലും വർധനവ് അനുഭവപ്പെടും. രാത്രിയിൽ താപനില 15 ഡിഗ്രിയിൽ താഴാൻ സാധ്യത കുറവാണെന്നും ചിലയിടങ്ങളിൽ ഇത് 19 ഡിഗ്രി വരെ തുടരാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇത് പൊതുജനങ്ങളിൽ അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാൻ കാരണമായേക്കാം.
അതേസമയം, നിലവിലെ സാഹചര്യം ഒരു ഹീറ്റ് വേവ് അഥവാ ഉഷ്ണതരംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് Met Éireann കാലാവസ്ഥാ നിരീക്ഷക ലിൻഡ ഹ്യൂസ് വ്യക്തമാക്കി. തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ താപനില 25 ഡിഗ്രിക്ക് മുകളിൽ നിന്നാൽ മാത്രമേ അതിനെ ഹീറ്റ് വേവ് എന്ന് വിളിക്കാൻ സാധിക്കൂ. വെള്ളിയാഴ്ചയോടെ അറ്റ്ലാന്റിക്കിൽ നിന്നുള്ള കാറ്റ് വീശാൻ തുടങ്ങുന്നതോടെ താപനില സാധാരണ നിലയിലാകുമെന്നും 17 മുതൽ 22 ഡിഗ്രി വരെ താപനിലയിലേക്ക് അന്തരീക്ഷം മാറുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് ബീച്ചുകളിലും നദികളിലും തടാകങ്ങളിലും കുളിക്കാൻ എത്തുന്നവർ വെള്ളത്തിലെ സുരക്ഷാ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. വളർത്തുമൃഗങ്ങളുടെയും പ്രായമായവരുടെയും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും ധാരാളം വെള്ളം കുടിക്കാനും സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
കിഴക്കൻ, തെക്കുകിഴക്കൻ ഭാഗങ്ങളിൽ കൂടുതൽ വെയിൽ ലഭിക്കുമ്പോൾ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ വ്യാഴാഴ്ചയോടെ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ മുന്നറിയിപ്പ് അവസാനിക്കുന്നതോടെ അയർലൻഡിലെ സാധാരണ കാലാവസ്ഥയിലേക്ക് സ്ഥിതി മടങ്ങിയെത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.













