ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുള്ള ഡ്രൈവിങ്ങിന്റെ പേരിൽ ഐറിഷ് പോലീസിലെ (An Garda Síochána) ഉദ്യോഗസ്ഥർ നേരിടുന്ന നിയമനടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. പത്ത് ഉദ്യോഗസ്ഥർ നിലവിൽ അപകടകരമായ അല്ലെങ്കിൽ അശ്രദ്ധമായ ഡ്രൈവിങ് ആരോപണങ്ങളിൽ കോടതി നടപടികൾ നേരിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒയരക്താസ് ജസ്റ്റിസ് കമ്മിറ്റിക്ക് മുന്നിലാണ് കമ്മീഷണർ ഇക്കാര്യം വെളിപ്പെടുത്തിയത്.
അയർലൻഡിലെ തെരുവുകളിൽ സ്ക്രാംബ്ലർ ബൈക്കുകളും ഇ-സ്കൂട്ടറുകളും വർധിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് സേനയിലെ ഉദ്യോഗസ്ഥർ നേരിടുന്ന ആഭ്യന്തര വെല്ലുവിളികളെക്കുറിച്ച് കമ്മീഷണർ സംസാരിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടാകുന്ന സംഭവങ്ങളിൽ പോലും ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വരുന്ന നിയമനടപടികൾ അവരുടെ മാനസികാരോഗ്യത്തെയും തൊഴിൽ സാഹചര്യങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല കേസുകളിലും ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഉദ്യോഗസ്ഥർ വലിയ നിയമനടപടികൾക്ക് വിധേയരാകേണ്ടി വരുന്നു എന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ നടപടിക്രമങ്ങൾ പ്രകാരം, പോലീസുകാർ ഉൾപ്പെടുന്ന സംഭവങ്ങൾ പോലീസ് ഓംബുഡ്സ്മാനായ ഫിയോസ്രുവാണ് അന്വേഷിക്കുന്നത്. തുടർന്ന് റിപ്പോർട്ട് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസിന് (DPP) കൈമാറുകയും അവർ കുറ്റം ചുമത്തണോ എന്ന് തീരുമാനിക്കുകയുമാണ് ചെയ്യുന്നത്. നടപടികൾ നേരിടുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും നിലവിൽ ജോലിയിൽ തുടരുന്നുണ്ടെങ്കിലും, നീണ്ടുനിൽക്കുന്ന കോടതി നടപടികൾ വലിയ പ്രയാസമാണ് ഉണ്ടാക്കുന്നതെന്ന് കമ്മീഷണർ കൂട്ടിച്ചേർത്തു. ഇത്തരം കേസുകൾ ഒടുവിൽ തള്ളപ്പെടുമെന്നോ ഉദ്യോഗസ്ഥർ കുറ്റവിമുക്തരാകുമെന്നോ തന്നെയാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ ഇതിനായി ചെലവഴിക്കേണ്ടി വരുന്ന സമയം ഏറെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസുകാർക്കിടയിൽ നിലനിൽക്കുന്ന ഇത്തരം നിയമപരമായ ആശങ്കകൾ അവരുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ വേഗത്തിൽ വാഹനമോടിക്കേണ്ടി വരുമ്പോൾ, നിയമനടപടികൾ ഭയന്ന് ഉദ്യോഗസ്ഥർ മടിച്ചുനിൽക്കുന്ന സ്ഥിതിവിശേഷം അഥവാ ഒരു ചില്ലിങ് ഇഫക്റ്റ് സേനയിൽ രൂപപ്പെടുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഉദ്യോഗസ്ഥർക്ക് നിയമത്തിൽ നിന്ന് പൂർണ്ണമായ ഇളവ് വേണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ, കൃത്യനിർവഹണത്തിനിടെയുള്ള ഡ്രൈവിങ് വിലയിരുത്തുന്ന രീതിയിൽ മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണക്കാരായ ഡ്രൈവർമാരുടെ മാനദണ്ഡങ്ങൾ വെച്ച് പോലീസുകാരെ വിലയിരുത്തുന്നതിന് പകരം, അവർക്ക് ലഭിക്കുന്ന പ്രത്യേക പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ വേണം അവരുടെ ഡ്രൈവിങ്ങിനെ വിലയിരുത്താനെന്ന് കമ്മീഷണർ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയമപരമായ മാറ്റങ്ങൾ വരുത്തുന്നതിനായി നീതിന്യായ മന്ത്രാലയവുമായും ഗതാഗത മന്ത്രാലയവുമായും ചർച്ചകൾ ആരംഭിച്ചതായും കമ്മീഷണർ ജസ്റ്റിൻ കെല്ലി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന മാതൃകകൾ ഇതിനായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













