അയർലൻഡിലെ മയക്കുമരുന്ന് നിയമങ്ങളിൽ ചരിത്രപരമായ മാറ്റം വരുത്തിക്കൊണ്ട് പുതിയ ആരോഗ്യ അധിഷ്ഠിത പുനരധിവാസ പദ്ധതിക്ക് തുടക്കമായി. ലഹരിമരുന്ന് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട ആദ്യ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ക്രിമിനൽ നടപടികളിലേക്ക് നയിക്കുന്നതിന് പകരം ആരോഗ്യ സേവനങ്ങളിലേക്ക് മാറ്റുന്ന ഹെൽത്ത് റഫറൽ സ്കീം എന്ന പൈലറ്റ് പ്രോഗ്രാമാണ് അൻ ഗാർഡ സിഹാന (An Garda Síochána) നടപ്പിലാക്കുന്നത്.
ഇനിമുതൽ ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെക്കുന്നതായി കണ്ടെത്തുന്ന മുതിർന്ന വ്യക്തികളെ നിയമനടപടികൾക്ക് പകരം ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിന്റെ (HSE) സഹായത്തോടെയുള്ള പുനരധിവാസത്തിലേക്ക് നേരിട്ട് റഫർ ചെയ്യാൻ ഗാർഡ ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കും. ആരോഗ്യ വകുപ്പ്, നീതിന്യായ വകുപ്പ്, എച്ച്എസ്ഇ എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പിടിച്ചെടുക്കുന്ന മയക്കുമരുന്ന് വ്യക്തിഗത ഉപയോഗത്തിനാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ, ഉദ്യോഗസ്ഥർക്ക് പ്രതിക്ക് പുതിയ സംവിധാനം വാഗ്ദാനം ചെയ്യാവുന്നതാണ്. ഇതിനായി താൻ ചെയ്ത തെറ്റ് സമ്മതിക്കാനും ആരോഗ്യ സേവനങ്ങളുമായി സഹകരിക്കാനും വ്യക്തി സന്നദ്ധനാകണം. കുറ്റം സമ്മതിക്കുന്നവർക്ക് കോടതി നടപടികളോ സാധാരണ ലഭിക്കുന്ന മുന്നറിയിപ്പോ ഇല്ലാതെ ആരോഗ്യപരമായ ഇടപെടലുകൾ സ്വീകരിക്കാൻ അവസരം ലഭിക്കും.
ഈ നീക്കം പൊതുസുരക്ഷാ രംഗത്തെ വലിയൊരു മാറ്റമാണെന്ന് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി പ്രതികരിച്ചു. ചെറിയ അളവിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ക്രിമിനൽ കേസുകളിൽ കുടുക്കുന്നതിന് പകരം അവരെ ചികിത്സയിലേക്ക് നയിക്കുക വഴി ലഹരി വിപത്തിനെ ഫലപ്രദമായി നേരിടാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം ലഹരി ഉപയോഗം നിയമവിരുദ്ധമാണെന്ന കാര്യത്തിൽ മാറ്റമില്ലെന്നും, മയക്കുമരുന്ന് കടത്തുന്നവർക്കും വിൽക്കുന്നവർക്കുമെതിരായ കർശന നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമാകാൻ വിസമ്മതിക്കുന്നവർ നിലവിലുള്ള നിയമപ്രകാരം തന്നെ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും. ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസുമായി നടത്തിയ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പുതിയ ഭരണപരമായ മാറ്റം നടപ്പിലാക്കുന്നത്. ഇതിനായി പുതിയ നിയമനിർമ്മാണം ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് മാത്രമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെങ്കിലും, വരുംകാലങ്ങളിൽ അയർലൻഡിന്റെ ലഹരിവിരുദ്ധ നയത്തിൽ വലിയ മാറ്റങ്ങൾക്ക് ഈ പരീക്ഷണം വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.













