സൗരയൂഥത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ സൂര്യന്റെ കൊറോണയുടെ താപനിലയെക്കുറിച്ചുള്ള പഠനത്തിനായി അയർലൻഡിലെയും ഇറ്റലിയിലെയും ശാസ്ത്രജ്ഞർ സംയുക്തമായി രംഗത്തിറങ്ങുന്നു. ഓഗസ്റ്റ് 12-ന് നടക്കാനിരിക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ആകാശത്ത് നിന്ന് നിരീക്ഷണം നടത്താനാണ് സംഘത്തിന്റെ തീരുമാനം. അയർലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് നിന്ന് ഐറിഷ് എയർ കോർപ്സിന്റെ എയർബസ് സി295 വിമാനം ഉപയോഗിച്ചാണ് ഈ ദൗത്യം നിർവഹിക്കുന്നത്. വിമാനത്തെ അതിനൂതനമായ ഹൈ-ആൾട്ടിറ്റ്യൂഡ് ഒബ്സർവേറ്ററിയായി മാറ്റിയാണ് പഠനം നടത്തുന്നത്.
ട്രിനിറ്റി കോളേജ് ഡബ്ലിൻ, ഡബ്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (DIAS), ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഡബ്ലിൻ (TU Dublin), ഇറ്റലിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോഫിസിക്സ് (INAF) എന്നീ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഈ അന്താരാഷ്ട്ര ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ഭൂമിയിൽ നിന്ന് സൂര്യനെ നിരീക്ഷിക്കുമ്പോൾ നേരിടേണ്ടി വരുന്ന മേഘാവൃതമായ അന്തരീക്ഷം പോലുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ 13,000 അടി ഉയരത്തിൽ വെച്ച് നിരീക്ഷണം നടത്തുന്നതിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ ദൗത്യത്തിന്റെ പ്രധാന ഭാഗമായ ഇ-കോർമാഗ് (E-CorMag) എന്ന സൗര ടെലിസ്‌കോപ്പ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രോബ-3, സോളാർ ഓർബിറ്റർ ദൗത്യങ്ങളിൽ ഉപയോഗിച്ച സാങ്കേതികവിദ്യകൾ പുനർനിർമ്മിച്ചാണ് വികസിപ്പിച്ചത്. സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയെക്കുറിച്ച് നേരിട്ട് പഠിക്കാൻ ഈ ദൗത്യം സഹായിക്കുമെന്ന് ട്രിനിറ്റി സ്കൂൾ ഓഫ് ഫിസിക്സിലെ സീനിയർ എക്സ്പെരിമെന്റൽ ഓഫീസർ ജോ മക്കോളി വ്യക്തമാക്കി. സാധാരണയായി സൂര്യന്റെ തീവ്രമായ പ്രകാശം കാരണം കൊറോണയെ വ്യക്തമായി നിരീക്ഷിക്കാൻ സാധിക്കാറില്ല.
സൂര്യന്റെ ഉപരിതലത്തെ അപേക്ഷിച്ച് കൊറോണയ്ക്ക് രണ്ട് ദശലക്ഷം ഡിഗ്രി സെൽഷ്യസിലധികം താപനില അനുഭവപ്പെടുന്നതെങ്ങനെ എന്ന കൊറോണൽ ഹീറ്റിംഗ് മിസ്റ്ററി അനാവരണം ചെയ്യാനാണ് ഗവേഷകർ ലക്ഷ്യമിടുന്നത്. സൗര കാന്തിക മണ്ഡലങ്ങളാണ് ഈ അമിത താപനിലയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ഇതിന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. സൂര്യഗ്രഹണ സമയത്ത് ലഭിക്കുന്ന ഈ ചെറിയ സമയദൈർഘ്യത്തിൽ കാന്തിക മണ്ഡലങ്ങളെ കൃത്യമായി അളക്കുന്നതിലൂടെ ഊർജ്ജം എങ്ങനെയാണ് ബഹിരാകാശത്തേക്ക് പ്രസരിക്കപ്പെടുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു.
ഐറിഷ് തീരത്ത് നിന്ന് 350 കിലോമീറ്റർ പടിഞ്ഞാറ് മാറി വിമാനം ചന്ദ്രന്റെ നിഴലിൽ ക്രമീകരിച്ചാണ് നിരീക്ഷണം നടത്തുന്നത്. വിമാനത്തിന്റെ ഗ്ലാസുകൾ മൂലമുണ്ടാകുന്ന പ്രതിബിംബങ്ങൾ ഒഴിവാക്കാൻ പ്രത്യേകം സജ്ജമാക്കിയ ഓപ്പൺ-എയർ ബബിൾ വിൻഡോ വഴിയാണ് ദൃശ്യങ്ങൾ പകർത്തുക്കുക. യൂറോപ്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് അയർലൻഡിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിന്റെ പ്രാധാന്യം കൂടി ഈ ദൗത്യം വിളിച്ചോതുന്നു.













